:: സഹാബികളെ പിന്‍പറ്റുക



بسم الله الرحمن الرحيم
Way of Sahaba    
സഹാബികളെ പിന്‍പറ്റുക 

മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായി മാഹോന്നതനായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍.  വിശുദ്ധഖുര്‍ആനിന്ന്‍  അല്ലാഹു തന്നെ വഹ് യായി  നബി സല്ലല്ലാഹു അലൈഹിവസല്ലമയിലൂടെ നല്‍കിയ വിശദീകരണമാണ് തിരുസുന്നത്ത്.   അല്ലാഹു പറയുന്നത് കാണുക:

﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِِِ [النحل:44].

»താങ്കള്‍ക്ക് നാം ഉദ്ബോധനം (വിശുദ്ധ ഖുര്‍ആന്‍) അവതരിപ്പിച്ചുതന്നിരിക്കുന്നത് താങ്കളത്‌ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ്«.  (സൂറ: നഹ്ല്‍ - 44)
വിശുദ്ധഖുര്‍ആനിലെ മഹത്തരമായ ആശയങ്ങള്‍ തിരുസുന്നത്തിലൂടെ മാത്രമെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.  ഈ വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ആദ്യ അഭിസംബോധിതരാവാന്‍ അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുത്തവരാണ് സഹാബികള്‍.  ഈ ഉമ്മത്തിലെ ഏറ്റവും ഉല്‍കൃഷ്ടരായ സഹാബികള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മജ് ലിസുകളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍  പരിപൂര്‍ണ്ണമായി പഠിക്കുകയും നബി സല്ലല്ലാഹു അലൈഹിവസല്ലമയെ ഏറ്റവും നല്ല രീതിയില്‍ പിന്‍പറ്റുകയും ഈ ദീന്‍ യാതൊരു ഏറ്റക്കുറച്ചിലുകളും വരുത്താതെ തൊട്ടടുത്ത തലമുറക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു.

ഈ സഹാബികളുടെ വാക്കുകളിലൂടെയും അഥവാ ആസാറുകളിലൂടെയും ജീവിതമാതൃകയിലൂടെയും മാത്രമെ നമുക്ക് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും ശരിയാംവണ്ണം ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഓരോ മുസ്ലിമും മുസ്ലിമത്തും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലശേഷം മുസ്‌ലിം സമുദായത്തില്‍  
ബിദ്അത്തുകള്‍ തലപൊക്കുമെന്നും കാലം കഴിയുന്തോറും അത് വര്‍ധിച്ചു കൊണ്ടേയിരിക്കുമെന്നും തദ്ഫലമായി ഉമ്മത്തില്‍ ഭിന്നിപ്പുകള്‍ ഉടലെടുക്കുമെന്നും നബി സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്.  നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ പിളര്‍പ്പില്‍ നിന്നും രക്ഷനേടുവാന്‍ നാമെന്തു ചെയ്യണം?  നബി  സല്ലല്ലാഹു അലൈഹിവസല്ലം  പറഞ്ഞുഃ 


عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً ، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً ، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي» [الترمذي:2641، حسنه الألباني].
അബ്ദുല്ലാഹിബ്നു അംമ്റില്‍ നിന്നും നിവേദനം, നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ടില്പരം കക്ഷികളായി പിരിഞ്ഞു. എന്റെ  സമുദായം എഴുപത്തിമൂന്നില്പരം കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍  (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ (രക്ഷപ്പെടുന്ന)വര്‍?. അദ്ദേഹം പറഞ്ഞുഃ ഞാനും എന്റെ  സഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍.  (തിര്‍മിദി).

മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പിളര്‍പ്പുകള്‍ക്ക്  കാരണം സഹാബികളെ പിന്‍പറ്റാത്തതാണെന്നും സഹാബികളെ പിന്പറ്റുക മാത്രമാണ് രക്ഷപ്പെടുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്നും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉപരിസൂചിത വാക്കുകളില്‍ നിന്നും വ്യക്തമായല്ലോ.  

അറിയുക, സഹാബികളെയും അവരെ ഏറ്റവും നല്ല രീതിയില്‍ പിന്‍പറ്റുന്നവരെയും മാത്രമെ അല്ലാഹു  തൃപ്തിപ്പെടുകയുള്ളൂ.   വിശുദ്ധഖുര്‍ആന്‍ പറയുന്നുഃ

﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ [التوبة:100].

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി സത്യത്തിലേക്ക് മുന്നിട്ടു വന്നവരും, ശരിയാംവണ്ണം അവരെ പിന്‍പറ്റിയവരും ആരോ അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.താഴ് ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.  എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും.  അതത്രെ മഹത്തായ വിജയം.  (സൂറഃ തൌബ - 100).

عن العرباض بن سارية رضي الله عنه قال: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ» [أبو داود:4607، صححه الألباني].
ഇര്‍ബാള്ബ്നു  സാരിയയില്‍  നിന്നും നിവേദനം: നബി  സല്ലല്ലാഹു അലൈഹിവസല്ലം  പറഞ്ഞുഃ തീര്‍ച്ചയായും നിങ്ങളില്‍ നിന്നും ആര്‍ക്കാണോ എനിക്കു ശേഷം ദീര്‍ഘായുസ്സ് ലഭിക്കുക അവര്‍ക്ക് ഒരുപാട് ഭിന്നതകള്‍ കാണാം.  അപ്പോള്‍ നിങ്ങള്‍ എന്റെയും എന്റെ ഖുലഫാഉറാശിദീങ്ങളുടെയും സുന്നത്ത്  മുറുകെ പിടിക്കുക.

عَنْ حُذَيْفَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «اقْتَدُوا بِاللَّذَيْنِ مِنْ بَعْدِي، أَبو بَكْرٍ وَعُمَرَ» [صححه الألباني في صحيح الجامع]. 

ഹുദൈഫയില്‍ നിന്നും നിവേദനംനബി  സല്ലല്ലാഹു അലൈഹി വസല്ലം  പറഞ്ഞുഃ എനിക്കു ശേഷമുള്ള രണ്ടുപേരെ നിങ്ങള്‍ പിന്‍പറ്റുവിന്‍, അബൂബക്കറിനെയും ഉമറിനെയും.

ഇമാം ഔസാഇ പറഞ്ഞുഃ
"اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ".
നീ നിന്‍റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചു നിര്‍ത്തുക. മുന്‍കഴിഞ്ഞു പോയ ജനത (സഹാബികള്‍) എവിടെ നിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതുമാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക. നല്ലവരായ നിന്റെ മുന്‍ഗാമികളുടെ മാര്‍ഗ്ഗം നീ പിന്‍പറ്റുക.  തീര്‍ച്ചയായും അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതി.

وصلى الله وسلم على نبينا محمد وآخر دعوانا أن الحمد لله رب العالمين.



www.wayofsahaba.blogspot.com